Category: Homepage Malayalam
ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കി ആക്രമണസാധ്യത കുറക്കാന്‍ ബി.ജെ.പി എം.എല്‍.എ
തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ പെൺകുട്ടികൾ ആണ്‍കൂട്ടുകാരെ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. കോളേജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാലിന്‍റെ പരാമര്‍ശം. മധ്യപ്രദേശിലെ ഗുനയില്‍നിന്നുള്ള എം.എല്‍എയാണ് പന്നലാല്‍. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പന്നലാല്‍ പറഞ്ഞു. സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെത്. അങ്ങനെയുള്ളിടത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ അതിനോട് എങ്ങനെ യോജിക്കാനാകും. കണക്കുകള്‍ പലതും പറയും. പാശ്ചാത്യ സംസ്ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് അതിനാലാണ്. ആണ്‍ സുഹൃത്തോ, പെണ് സുഹൃത്തോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുത്- പന്നലാല്‍ പറഞ്ഞു.
ശതാബ്ദി ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നു
യാത്രക്കാര്‍ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയില്‍വേയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കം. നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനു 25 ശതാബ്ദി ട്രെയിനുകള്‍ റെയില്‍വെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം നിരക്ക് കുറച്ച് നടത്തിയ പരീക്ഷണത്തില്‍ വരുമാനം 17 ശതമാനം വര്‍ധിച്ചതായും ബുക്കിങ് 63 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. ന്യൂഡല്‍ഹി – അജ്മീര്‍, ചെന്നൈ- മൈസൂര്‍ റൂട്ടുകളിലായിരുന്നു നിരക്ക് കുറച്ചുള്ള പരീക്ഷണം. ഇതില്‍ റെയില്‍വേ വിജയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകളാണ് ശതാബ്ദി. ഈ വിഭാഗത്തില്‍ 45 ട്രെയിനുകള്‍ ഓടുന്നുണ്ട്. ശതാബ്ദി എക്സ്പ്രസ് തീവണ്ടി കേരളത്തിനും അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വണ്ടി ഓടിത്തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം.
പത്രങ്ങളിലൂടെ മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ പിറകുവശത്തെ പേജിലാണ് സക്കര്‍ബര്‍ഗിന്‍റെ പരസ്യം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് മാപ്പ്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല,’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. Pic Courtesy: AP 2014-ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.
ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും
ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാഴ്ചത്തേക്ക് അടയ്ക്കുന്നു. ദുബൈയിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണു അടയ്ക്കുന്നത്. ഏപ്രില്‍ 15 വരെ ഷാര്‍ജ വ്യവസായ മേഖല മൂന്നിലെ ദുബൈയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വ്യവസായ മേഖല രണ്ടിലെയും നാലിലെയും റോഡുകള്‍ പകരം ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോഡ് അടയ്ക്കുന്നത്.
വന്‍നേട്ടം കൈവരിച്ച് ജിയോ
വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും വോഡാഫോണ്‍ 12.8 ലക്ഷം വരിക്കാരേയും സ്വന്തമാക്കി. എന്നാൽ ബി.എസ്.എൻ.എല്ലിന് 3.9 ലക്ഷം വരിക്കാരെ ചേര്‍ക്കാനെ കഴിഞ്ഞൊള്ളൂ. സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരേയും നഷ്ടപ്പെട്ടു.
ചെന്നൈ-സേലം വിമാന സര്‍വീസ് ആരംഭിച്ചു
ഉഡാന്‍ പദ്ധതിയില്‍ സേലം വിമാനത്താവളത്തിന് പുനര്‍ജ്ജന്മം. ഏഴു വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന സേലം വിമാനത്താവളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ട്രൂ ജെറ്റ് നടത്തുന്ന സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സേലത്തിന്‍റെ വാണിജ്യ പുരോഗതിക്കു വിമാന സർവീസ് ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുനഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസ് സർവീസ് 2011ൽ അവസാനിപ്പിച്ചതോടെയാണു സേലം വിമാനത്താവളം പ്രവർത്തനരഹിതമായത്. തിരുപ്പൂർ, നാമക്കൽ, ഈറോഡ് ജില്ലകളിലെ യാത്രക്കാർക്കു സേലം വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും. എ.ടി.ആർ 72–600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 യാത്രക്കാരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ചെറുവിമാനമാണിത്. രാവിലെ 9.50ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് 10.40ന് സേലത്ത് എത്തും. മടക്കയാത്ര 11ന് സേലത്ത് നിന്നു പുറപ്പെട്ട് 11.50ന് ചെന്നൈയിൽ എത്തും. 1499 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
പൂന്തോട്ട നഗരത്തിലെ പ്രസിദ്ധമായ തടാകങ്ങള്‍
അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരജീവിതമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിനെ പൂന്തോട്ടങ്ങളുടെ നഗരമായി എല്ലാവര്‍ക്കും അറിയാം. ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ബെംഗളൂരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം… ഉള്‍സൂര്‍ ലേക്ക് ‘നഗരത്തിന്റെ അഭിമാനം’ എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലേക്ക് ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്. ചുറ്റിലും നിറഞ്ഞ പച്ചപ്പുള്ള ഇവിടം ഫോട്ടോഗ്രഫിക്ക് പറ്റിയതാണ്. എംജി റോഡിന് സമീപത്തായായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഉള്‍സൂര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. അഗാര ലേക്ക് ബെംഗളൂരുവിലെ മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലേക്ക്. സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. ഹെസറഗട്ട ലേക്ക് ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലേക്ക് മനുഷ്യനിര്‍മ്മിതമാണ്. 1894 ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. ... Read more
കാര്‍ കഴുകാന്‍ പുത്തന്‍ വിദ്യയുമായി മേഴ്‌സിഡസ് ബെന്‍സ്
വെള്ളം അമുല്യമാണ്.സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മളരോരുത്തരും സ്വന്തം വാഹനം കഴുകി എത്ര വെള്ളമാണ് വെറുതെ പാഴാക്കി കളയുന്നത്. എന്നാല്‍ വെള്ളമില്ലാതെ കാര്‍ കഴുകാനുള്ള പുതിയ ലോഷന്‍ കണ്ടെത്തിയിരിക്കുകയാണ് മേഴ്‌സിഡസ് ബെന്‍സ്. ‘ക്ല്യുക്ക് ആന്റ് ക്ലീന്‍’ എന്ന പേരിലാണ് പുതിയ ലോഷന്‍ ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദവും കാറിന്റെ ബോഡി പാര്‍ട്ട്സിന് യാതൊരു തരത്തിലുള്ള കളര്‍ മങ്ങലും സംഭവിക്കില്ലായെന്നാണ് കമ്പനി വാദം. എല്ലാതരത്തിലുള്ള കാറുകള്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും. വാട്ടര്‍ ലെസ്സ് ക്ലീനിങ്ങിനെ പ്രോത്സാഹിപ്പിക്കാനും, ജല സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഇത്തരമെരു നീക്കത്തിന് മുതിരുന്നതെന്ന് കമ്പനി അറിയിച്ചു. കാര്‍ കഴുകാന്‍ വേണ്ടി ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളം 10,000 ലിറ്ററാണ്. ഇത്തരത്തില്‍ വെറുതെ കളയാനുള്ളതല്ല ജലം എന്ന് ഓര്‍മിപ്പിക്കുകയാണ് കമ്പനി.
അവധിക്കാലം ആഘോഷിക്കാം മാര്‍വെല്‍ അവഞ്ചേഴ്സിന്റെ ഒപ്പം
വാള്‍ഡ് ഡിസ്നി സ്റ്റുഡിയോ പാര്‍ക്കില്‍ മാര്‍വെല്‍ സൂപ്പര്‍ ഹീറോസ് എത്തുന്നു. മാര്‍വെല്‍ തീമില്‍ ഈ സൂപ്പര്‍ഹീറോകളെ എത്തിക്കുന്നുവെന്ന വിവരം ഡിസ്നിലാന്‍ഡ് പാരിസാണ് പുറത്ത് വിട്ടത്. D23 എക്സ്പോ ജപ്പാനില്‍ വെച്ച് വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ചെയര്‍മാന്‍ ബോബ് ചപേക്കാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഡിസ്നി അതിഥികള്‍ക്കായുള്ള ഈ പുതിയ പദ്ധതി ആദ്യം അറിഞ്ഞത് D23 എക്സ്പോയിലെത്തിയ 2000 ആരാധകരാണ്. റിസോര്‍ട്ടിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയിലാണ് ഈ പുതിയ പദ്ധതി വരുന്നതെന്ന വാര്‍ത്ത ശ്രദ്ധേയമായത്. ഡിസ്നിലാന്‍ഡ് പാരിസില്‍ വരുന്ന അതിഥികള്‍ക്ക് കൂടുതല്‍ വിനോദ അനുഭവങ്ങള്‍ നല്‍കാനായി ഡിസ്നി, യൂറോപ്പിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സില്‍ കൂടുതല്‍ പ്രശസ്തമായ കഥകളും കഥാപാത്രങ്ങളും കൊണ്ടു വരുന്നുണ്ട്. റോക്ക് ആന്‍ഡ് റോള്‍ കോസ്റ്റര്‍ സ്റ്റാറിംഗ് എയ്റോസ്മിത്തിനെ പുതിയ മാര്‍വെല്‍ തീം ആകര്‍ഷണമാക്കി പുനരാവിഷ്‌ക്കരിക്കും. റൈഡേഴ്സിന് അയണ്‍മാനിനൊപ്പം അവരുടെ ഇഷ്ടപ്പെട്ട അവഞ്ചേഴ്സിനുമൊപ്പവും ഒരു ... Read more
ഡാം സുരക്ഷക്കായി കാമറകള്‍ എത്തുന്നു
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്. കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും.ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടടുത്താനും ഭൂമികുലുക്കത്തിന്റെ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ... Read more
ടോളില്‍ വരിനില്‍ക്കാതെ കുതിക്കാന്‍ ഫാസ് റ്റാഗ്
വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു. പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ പ്രദർശനവേദിയിലും ഇതിന്റെ പ്രവർത്തനം വിശദീകരിച്ചു. 100 രൂപ നൽകിയാൽ ഫാസ് റ്റാഗ് സ്റ്റിക്കർ ലഭിക്കും. പ്രീപെയ്ഡ് ഡാറ്റാ കൂപ്പൺപോലെ നമുക്ക് ആവശ്യമുള്ള തുക അതിൽ നിക്ഷേപിക്കാം. ഒരുതവണ ടോളിലൂടെ പോകുമ്പോൾ ടോൾ ബൂത്തിലെ മുകൾക്യാമറ വഴി സ്കാൻചെയ്ത് ഇതിൽനിന്ന് ... Read more
ലോകോത്തര നിലവാരത്തിലേക്ക് തമിഴ്നാട്ടിലെ നാലു സ്റ്റേഷനുകൾ
വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന രാജ്യത്തെ 91 സ്റ്റേഷനുകളിൽ തമിഴ്നാട്ടിൽനിന്നു നാലെണ്ണം. എഗ്‌മൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയത് മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് വികസന പ്രവർത്തനം നടപ്പാക്കുക. ദിനംപ്രതി യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം, പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കുകയാണു പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി റെയിൽവേയെ കൂടുതൽ ആകർഷകമാക്കാമെന്നാണ് കണക്കുകൂട്ടൽ…. സിസിടിവി ക്യാമറകൾ, വൈഫൈ, നിലവിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, മോഡുലർ വാട്ടർ കിയോസ്കുകൾ, ജല എടിഎമ്മുകൾ, എൽഇഡി ലൈറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, മോഡ്യുലാർ കേറ്ററിങ് കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഷനുകളിലുണ്ടാകും.
ബാണാസുര ഡാമില്‍ സുരക്ഷ ഒരുക്കാന്‍ പുതിയ ബോട്ട് എത്തി
ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി. ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്. കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ എത്താൻ അധികൃതർക്ക് പ്രയാസമായിരുന്നു. ഡാമിനുള്ളിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും രക്ഷാ പ്രവർത്തനങ്ങൾക്കെത്താൻ കഴിയാതെ അധികൃതർ വലയാറുള്ളതും പതിവായിരുന്നു.
ഇമറാത്തി കാഴ്ചകളുമായി പൈതൃകഗ്രാമം ഒരുങ്ങുന്നു
ഇമറാത്തി പൈതൃകവും സംസ്‌കാരവും തുളുമ്പുന്ന മനംനിറയ്ക്കും കാഴ്ചകളുമായി അല്‍ മര്‍മൂമില്‍ പൈതൃകഗ്രാമം ഒരുങ്ങുന്നു.മാര്‍മൂം ഒട്ടക ഓട്ടമത്സര മേളയുടെ പ്രധാന ആകര്‍ഷണമാണ് ഇമറാത്തി പൈതൃക ഗ്രാമം. വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ പൈതൃകഗ്രാമം സന്ദര്‍ശകരെ വരവേല്ക്കും . യു.എ.ഇ.യുടെ തനതുഭക്ഷണം, കരകൗശല വസ്തുക്കള്‍, സംഗീതം, വിവാഹാഘോഷം തുടങ്ങി രാജ്യത്തിന്റെ കലാ- സാംസ്‌കാരിക വൈവിധ്യം മുഴുവന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. നൂറിലധികം ചെറിയ കടകളും കിയോസ്‌കുകളും ഇത്തവണ ഒരുങ്ങുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ജീവിതവും വ്യക്തിത്വവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ‘സായിദ് പ്രദര്‍ശനവും’ ഇക്കുറി പൈതൃകഗ്രാമത്തില്‍ ഉണ്ടാവും. രാജ്യത്തെ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇമറാത്തി കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന മേളയ്ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോളും സ്വീകാര്യതയും പങ്കാളിത്തവും കൂടി വരികയാണെന്ന് സംഘാടകസമിതി അംഗം അബ്ദുള്ള ഫരാജ് പറഞ്ഞു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദുബൈയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ ഇനി സ്മാര്‍ട്ട് സംവിധാനത്തില്‍
ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട് ആകുന്നതോടെ ഈ സംവിധാനം തന്നെയാവും പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത്. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സഹായമാകും. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. പല ഘട്ടങ്ങളിലായാണ് പരീക്ഷാര്‍ഥിയെ വിലയിരുത്തുന്നത്.ആവശ്യമെങ്കില്‍ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കുകയും ചെയ്യും. ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി ... Read more