Category: Homepage Malayalam
കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി
മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും സിനിമാ ആവശ്യങ്ങള്‍ക്കായാണ് കാരവന്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാരവാനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്താണ് മിക്ക സിനിമാ ലൊക്കേഷനുകളിലും കാരവന്‍ എത്തിക്കുന്നത്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് കാരവനുകള്‍ വാങ്ങിയതെന്ന് ട്രാവല്‍സ് ഉടമ ഷാഫി പറഞ്ഞു. കെ.ടി.ഡി.സി.യുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളൊരുക്കുന്ന തയ്യാറെടുപ്പിലാണ് ഷാഫി. കോട്ടയ്ക്കലില്‍ എത്തുന്ന വിദേശികള്‍ക്ക് പഞ്ചനക്ഷത്രസൗകര്യത്തോടെ നാട് ചുറ്റിക്കാണുവാനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതിയുണ്ട്.
പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ പുനരാരംഭിക്കുമെന്ന് മന്ത്രി
വനിതകള്‍ക്കു മാത്രമായുള്ള പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ ട്രെയിന്‍ പുനരാരംഭിക്കുമെന്ന് ഹരിയാന മന്ത്രി കവിത ജയിന്‍ അറിയിച്ചു. Pic Courtesy: smithsoniamag ഡല്‍ഹിയില്‍ നിന്നു പാനിപ്പത്തിലേക്കു യാത്രചെയ്യുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും ഈ ട്രെയിന്‍ പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ട്രെയിന്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചു വനിതകളുടെ നേതൃത്വത്തില്‍ പാനിപ്പത്തു സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സമരത്തിനിടെ എത്തിയ ട്രെയിനും അവര്‍ തടഞ്ഞു. റെയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ട്രെയിന്‍ വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.
കേരള എക്‌സ്പ്രസ് മേയ് 24 വരെ എറണാകുളം ജംഗ്ഷനില്‍ വരില്ല
തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന്‍ വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍ വരുന്നു
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ നേപാളി പ്രധാനമന്ത്രി കെ. പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ റെയില്‍ പാതയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.
ഉത്തര്‍പ്രദേശ് ടൂറിസം വികസനം: പുതിയ അയോധ്യ പട്ടണം നിര്‍മിക്കും
സരയു നദീതീരത്ത് 500 ഏക്കറിൽ പുതിയ അയോധ്യ പട്ടണം നിര്‍മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പുരാതന നഗരമായ അയോധ്യക്ക് സമീപം മജ ബർഹാത, ജെയ്സിങ് മൗ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്താകും 350 കോടി രൂപ ചിലവില്‍ പുതിയ അയോധ്യ പണികഴിപ്പിക്കുന്നത്. അയോധ്യാ ടൂറിസത്തെ ശക്തിപ്പെടുത്താനും പുരാതന നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതി പ്രയോജനപ്രദമാകും എന്നാണ് യു പി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതല അയോധ്യ ഫൈസാബാദ് ഡെവലപ്മെന്‍റ് അതോറിറ്റിക്കാകും നല്‍കുക. വിശദമായ പദ്ധതിരേഖ സര്‍ക്കാരിനു ലഭിച്ചാല്‍ ഈ മാസം 13ന് തന്നെ യോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ 100 ഏക്കർ സ്ഥലത്ത് മൊത്തം പദ്ധതിയുടെ ഇരുപതു ശതമാനം യാഥാര്‍ത്ഥ്യമാക്കും. ഇതിന് 18 മാസത്തോളം സമയമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രങ്ങൾ, പാർക്കുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി ഹോട്ടലുകൾ തുടങ്ങിയവയെല്ലാം പുതിയ അയോധ്യയിൽ ഉണ്ടായിരിക്കും. അന്തർദ്ദേശീയ നിലവാരത്തിലുള്ള ജല-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ അടക്കമുള്ള പാര്‍പ്പിട സമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി ... Read more
മലനിരകള്‍ കാവല്‍നില്‍ക്കുന്ന ധരംശാല
ഹിമാചല്‍ പ്രദേശിലെ വിലകൂടിയ രത്നമെന്ന് വിശേഷിപ്പിക്കുന്ന ചെറിയ കുന്നുംപ്രദേശം. അതാണ് ധരംശാല. വേനല്‍ക്കാല ടൂറിസത്തിന്‍റെ ഈറ്റില്ലം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലം. ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. മലനിരകളുമായി ചുറ്റപ്പെട്ടിരിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ ധരംശാല പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരിയെ വീഴ്ത്തുകയും മഞ്ഞു വീഴ്ച കൊണ്ട് അമ്പരപ്പിക്കുകയും ചെയ്യും. സെന്‍ട്രല്‍ ടിബറ്റന്‍ ഭരണപ്രദേശം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റര്‍ ഉയരത്തിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല. ധരംശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധരംശാലയും ലോവർ ധരംശാലയും. അപ്പർ ധരംശാല ഇപ്പോഴും ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ബ്രിട്ടീഷ് വാസ്തുവിദ്യ അതേപടി ഇവിടെ നിലനില്‍ക്കുന്നു. ലോവർ ധരംശാല വ്യവസായിക കേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പര്‍ ധരംശാലയിലാണ് ഇപ്പോഴത്തെ ദലൈ ലാമ താമസിക്കുന്നത്. വേനല്‍ക്കാലത്ത് ധരംശാലയില്‍ ... Read more
യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം. കൂടാതെ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ ചൈന, സിംഗപ്പൂര്‍ എന്നിവയും പട്ടികയിലുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്, റൊമാനിയ, ഡെന്മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി. എന്നാല്‍ നേരത്തെ അംഗീകരിച്ച പോര്‍ച്ചുഗല്‍ ഇത്തവണത്തെ പട്ടികയിലില്ല.
ആഘോഷങ്ങളുടെ സ്ഥലമായി റാസല്‍ഖൈമ മാറുന്നു
ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി റാസല്‍ഖൈമ മാറുന്നു. കല്യാണങ്ങള്‍ക്കും, പാര്‍ട്ടി നടത്താനും മറ്റുമാണ് കൂടുതല്‍ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തുന്നത്. ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ മികച്ച ആഘോഷങ്ങള്‍ക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം. വിശാലമായ മലനിരകള്‍ക്കും കടലിനും ഇടയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട മണലാരണ്യങ്ങള്‍, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ വൈവിധ്യങ്ങളാണ് ആഘോഷങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍. റാസല്‍ഖൈമ ദമ്പതികള്‍ക്ക് പ്രിയപ്പെട്ട സ്ഥലംകൂടി ആവുകയാണ്. അടുത്തിടെ ബോളിവുഡ് താരം അനില്‍ കപൂറിന്‍റെ മരുമകന്‍റെ വിവാഹത്തിന് ആതിഥേയത്വം വഹിച്ചത് റാസല്‍ഖൈമയാണ്. ദുബായില്‍നിന്ന് 45 മിനിറ്റ് ദൂരം മാത്രമേയുള്ളൂ റാസല്‍ഖൈമയിലേയ്ക്ക്. അതുകൊണ്ടുതന്നെ കൂടുതല്‍ സഞ്ചാരികളും ഇവിടെത്തുന്നു. അടുത്തകാലത്തായി റാസല്‍ഖൈമ നേടിയ സിപ് ലൈന്‍ ഗിന്നസ് റെക്കോഡ് നിരവധി സന്ദര്‍ശകരെ എമിറേറ്റിലെത്തിക്കുന്നുണ്ടെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി സിഇഒ ഹൈഥം മത്താര്‍ പറഞ്ഞു. എമിറേറ്റിലെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, വിനോദസാധ്യതകള്‍ ഇവയെല്ലാം ... Read more
കാപ്പിലിന് കഷ്ടകാലം മാറുമോ? കായല്‍ സവാരിയുടെ കാലം വരുമോ?
തിരുവനന്തപുരത്തെ പ്രകൃതി മനോഹര സ്ഥലമായ കാപ്പിലിനു കായല്‍ സവാരിയുടെ നല്ല നാളുകള്‍ തിരിച്ചെത്തുമോ? തീരത്ത് തുരുമ്പെടുത്തും നശിച്ചും പോകുന്ന ജലയാനങ്ങള്‍ക്ക് പകരം പുതിയവ കായലോളങ്ങളെ സ്പര്‍ശിക്കുമോ? കാത്തിരിക്കുകയാണ് കാപ്പിലുകാര്‍. അവര്‍ മാത്രമല്ല കായല്‍ സവാരി കൊതിക്കുന്നവരൊക്കെയും. 2001ലാണ് കാപ്പിലില്‍ ഡിടിപിസിയുടെ ഉടമസ്ഥതയില്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ് തുടങ്ങിയത്. 22 ബോട്ടുകളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു സഫാരി ബോട്ടുമാത്രമാണുള്ളത്. മറ്റു ബോട്ടുകളെല്ലാം ഫിറ്റ്‌നസ് ഇല്ലാത്തതിന്റെപേരില്‍ കരയില്‍ കയറ്റിയിട്ടിരിക്കുകയാണ്.കായല്‍ സവാരിക്ക് ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ ബോട്ടുക്ലബ്ബ് സഞ്ചാരികളില്‍ നിന്നകന്നിട്ട് വര്‍ഷങ്ങളായി. കായലേ..കാപ്പില്‍ കായലേ.. സ്പീഡ്, സ്‌കൂട്ടര്‍, സഫാരി, റോയിങ്, പെഡല്‍, ഡിങ്കി എന്നിങ്ങനെ 22 ബോട്ടുകളുമായിട്ടായിരുന്നു പ്രിയദര്‍ശിനി ബോട്ട് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷങ്ങളില്‍ നിരവധി സഞ്ചാരികള്‍ ബോട്ടില്‍ കായല്‍ഭംഗി ആസ്വദിക്കാനെത്തി. ജലകായികാഭ്യാസങ്ങള്‍ക്കും ക്ലബ്ബ് വേദിയായി. കാലക്രമേണ ബോട്ടുകള്‍ കേടായും ഫിറ്റ്‌നസ് ലഭിക്കാതെയും കരയ്ക്കുകയറ്റിയതോടെ ബോട്ട് ക്ലബ്ബിന്റെ ശനിദശ തുടങ്ങി. തട്ടേക്കാട് ബോട്ടപകടത്തെത്തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ നീറ്റിലിറക്കാന്‍ ... Read more
ചെന്നൈ സെന്‍ട്രല്‍- നെഹ്രു പാര്‍ക്ക് മെട്രോ ഉടന്‍
ചെന്നൈ സെൻട്രൽ-നെഹ്രു പാർക്ക് പാതയിൽ അടുത്തമാസം മെട്രോ ഓടിത്തുടങ്ങും. ഇതോടെ, സെൻട്രൽ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോയിൽ പോകാനുള്ള സൗകര്യവും ലഭ്യമാകും. സെൻട്രൽ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്കുള്ള സമയങ്ങളിൽ രണ്ടര മിനിറ്റിൽ ട്രെയിൻ ഓടിക്കാനും മെട്രോയ്ക്കു പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം തിരക്കുള്ള സമയങ്ങളിൽ പരമാവധി ഏഴു മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള. തിരക്കില്ലാത്ത സമയങ്ങളിൽ ഇത് 20 മിനിറ്റ് വരെയാകും. സെൻട്രലിൽനിന്നു ഷെണായ് നഗർ വഴി വിമാനത്താവളത്തിലേക്കു നേരിട്ട് മെട്രോയിൽ സഞ്ചരിക്കാമെന്നതാണു പുതിയ പാതയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നെഹ്രു പാർക്കിൽ നിന്നും അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സെൻട്രൽ സ്റ്റേഷനിൽനിന്നു 40 മിനിറ്റിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സമയങ്ങളിൽ ഒന്നര മണിക്കൂർ വരെയാണ് വിമാനത്താവളത്തില്‍ എത്താന്‍ എടുക്കുന്ന സമയം. സെൻട്രലിനെ എഗ്മൂറും നെഹ്രു പാർക്കുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് അടുത്ത മാസം തുറക്കുന്നത്. അണ്ണാശാലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ... Read more
എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി കൊച്ചി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ് 30 വരെയാണ് പ്രതിദിന സർവീസുകൾക്ക് പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ് നടത്തുക. ഇതോടെ ആഴ്ചയിൽ എയർ ഇന്ത്യക്ക് പത്ത് അബൂദബി-കൊച്ചി സർവീസാകും. മൂന്ന് അധിക സർവീസുകളിലും വിമാനം വൈകീട്ട് നാലിന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാത്രി 9.35ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും. ജൂൺ ഒന്ന് മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15ന് അബൂദബിയിലെത്തും.
ഫെയിസ്ബുക്ക് പേജുകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം വരും
കേംബ്രിജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനി. ഫെയ്‌സ്ബുക്ക് വഴി രാഷ്ട്രീയ പ്രചരണങ്ങളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന പരസ്യ ദാതാക്കള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കണം. പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിക്കണം. അമേരിക്ക, മെക്‌സികോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഈ തിരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണയ്ക്കുകയുമാണ് 2018 ലെ തന്‍റെ ലക്ഷ്യങ്ങളിലൊന്നെന്ന് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്. താമസിയാതെ ഈ രണ്ട് സംവിധാനങ്ങളും ലോക വ്യാപകമായി കൊണ്ടുവരും. പേജുകളും പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്‍റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്‍റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
ട്രെയിനുകളില്‍ മധുരമില്ലാത്ത ചായയും കാപ്പിയും
ട്രെയിനില്‍ ഇനി മുതല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയും ചായയും ലഭിക്കും. ട്രെയിനുകളില്‍ പ്രമേഹരോഗികള്‍ക്കായി അവരുടെ ആവശ്യപ്രകാരം ഭക്ഷണം നല്‍കാനും പഞ്ചസാര ചേര്‍ക്കാത്ത ചായയും കാപ്പിയും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പഞ്ചസാരയ്ക്കുപകരം ആവശ്യമെങ്കില്‍ സൗജന്യമായി പഞ്ചസാരരഹിത മധുരപദാര്‍ഥം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ജോയ് എബ്രഹാമിന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ജോയ് എബ്രഹാം ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 18നും 2014 സെപ്റ്റംബര്‍ രണ്ടിനും ഐ.ആര്‍.സി.ടി.സി. മാനേജിങ് ഡയറക്ടര്‍ക്കും സോണല്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. എന്നാല്‍ മിക്ക തീവണ്ടികളിലും ഇപ്പോഴും മധുരം ചേര്‍ക്കാത്ത ചായയോ കാപ്പിയോ കിട്ടാറില്ല.
ഭീകരാക്രമണ സാധ്യത; ഗോവയിലെ ബീച്ചുകളില്‍ ജാഗ്രതാ നിര്‍ദേശം
ഗോവയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവാ തുറമുഖ മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഞങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട്- ജയേഷ് പറഞ്ഞു. മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന ... Read more