News

എന്‍ജിനില്ലാ ട്രെയിന്‍ അടുത്ത മാസം മുതല്‍

മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. സെമി-ഹൈസ്പീഡ് വേഗതയില്‍ ഓടുന്ന ‘ട്രെയിന്‍ 18’ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിവലിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപധേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ്  പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.


ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ – ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18ലുണ്ട്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിന്‍ ആണിത്. ട്രെയിന്‍18 വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ‘ട്രെയിന്‍ 20’ ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങും.