Food

കണികാണാം ആഞ്ഞിലിച്ചക്ക നിറഞ്ഞ വിഷു

(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. വയനാട് ജില്ലാ ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി എസിന്‍റെ ഫേസ് ബുക്ക്  പോസ്റ്റ്‌ വായിക്കാം.)


ആഞ്ഞിലി ചക്കയുടെ മധുരം

നാട്ടുപഴങ്ങൾ ഏറെ തേടിപ്പിടിച്ച, കുട്ടിക്കാലം. മാങ്ങയും ചക്കയും പേരയ്ക്കയും ചെറുപഴവും കഴിഞ്ഞാൽ, ഏറ്റവും അധികം കഴിച്ച പഴരുചി, ആഞ്ഞിലി ചക്കയുടേതായിരുന്നു.

വിളഞ്ഞു പഴുത്ത ആഞ്ഞിലി ചക്കകൾ, വളരെ ഉയരത്തിൽ നിന്നും, പറിച്ചെടുക്കുക എന്നത് സാഹസികമായിരുന്നു.

അടർന്നു മാറി വേർപെട്ടുപോകാതെ, പഴുത്ത ഒരു ആഞ്ഞിലി ചക്ക കയ്യിൽ കിട്ടുവാൻ കൊതിച്ച, ഒരുപാട് അവധിക്കാലങ്ങൾ. മത്സരിച്ചു കഴിച്ച പഴങ്ങളുടെ കണക്കിനായി, സൂക്ഷിച്ചു വച്ച, ചെറിയ ചക്കകുരുക്കൾ.

ആഞ്ഞിലി മരങ്ങൾക്ക് ‘ഉയരം കൂടുന്തോറും’, ‘കിട്ടാക്കനിയായ’ പഴങ്ങൾക്കു രുചിയും കൂടി. വാങ്ങി കഴിക്കാൻ കഴിയുന്ന പഴങ്ങളുടെ എണ്ണം കൂടി വന്നപ്പോൾ, വളരെ ഉയരത്തിൽ നിൽക്കുന്ന, ആഞ്ഞിലി ചക്കകൾ, എത്തിപ്പിടിക്കാൻ കൈകൾ മറന്നും തുടങ്ങിയിരുന്നു.

മൂപ്പെത്താതെ കൊഴിഞ്ഞു വീഴുന്ന ആഞ്ഞിലിയുടെ ചക്കത്തിരികൾ, വിഷുവിന് പടക്കം പൊട്ടിച്ചു ആഘോഷിക്കുവാനായി ഓരോ കുട്ടികളും ശേഖരിച്ചു വയ്ക്കും. ചന്ദനത്തിരി പോലെ മെല്ലെ കത്തിയെരിഞ്ഞു നിൽക്കുന്ന, ചെറിയ ചക്കത്തിരികൾ, എരിച്ചു വിട്ട പടക്കങ്ങൾ എത്രയാണ് !!!

നന്നായി പഴുത്ത പഴങ്ങൾ, കൈയ്യിൽ എടുക്കുമ്പോൾ തന്നെ, ‘മുള്ളൻതൊലി’ അടർന്നു തുടങ്ങും. രുചിയും മണവും പോലെ, ആഞ്ഞിലി ചക്കയുടെ നിറവും ആകർഷിക്കുന്നതാണ്. കൊത്തിയിട്ട പഴങ്ങളുടെ കണക്കു പറഞ്ഞു, കിളികളോടു എത്രയാണ് അസൂയപ്പെട്ടത്!!!

വർഷങ്ങൾക്കു ശേഷം, ആഞ്ഞിലി ചക്കയുമായി വീണ്ടും ഒരു അവധിക്കാലം. കുട്ടികൾക്കാണ്, അവധി എന്ന വ്യത്യാസമുണ്ട്. എങ്കിലും ചക്കയ്ക്കും മാങ്ങയ്ക്കും ആഞ്ഞിലിപഴത്തിനും എല്ലാം  ഒരേ രുചിയാണ്.

ഇത്രയും മികച്ച ഒരു പഴം, എന്തുകൊണ്ട് പിന്തള്ളപ്പെട്ടു പോയി എന്ന് മനസ്സിലാകുന്നില്ല. ഉയരത്തിൽ നിന്നും അടർന്നു പോകാതെ പറിച്ചെടുക്കുന്നതും, പെട്ടെന്ന് പഴുത്തുപോകുന്നതും തന്നെയാകും  വെല്ലുവിളി. ഒപ്പം അനേകം പഴങ്ങളുടെ രുചികളിൽ, മറന്നു പോയ, നാടൻ പഴങ്ങളിൽ ഒന്നായി,ആഞ്ഞിലി ചക്കയും മാറിയിട്ടുണ്ടാകും!!

വഴിയോരങ്ങളിൽ കിലോയ്ക്ക് 100 മുതൽ 200 രൂപ വരെ വിലയിൽ  ആഞ്ഞിലി ചക്ക കിട്ടിത്തുടങ്ങിയിട്ടുണ്ട്.  ഇപ്പോഴെങ്കിലും നമുക്കു വീട്ടുവളപ്പിൽ നിൽക്കുന്ന ആഞ്ഞിലിയുടെ ‘തടി’ക്കൊപ്പം, പഴങ്ങളും കൂടി നോക്കുവാൻ തോന്നുമോ.

അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ  അഞ്ചു ആഞ്ഞിലിമരങ്ങളിലായി നിറയെ ചക്കകൾ പഴുത്തു പാകമായി നിൽക്കുന്നു.  ഉയരത്തിൽ നിന്നും കൈക്കലാക്കാൻ മാർഗമില്ല. എങ്കിലും നുണയാൻ കിട്ടി  കുറച്ചു പഴങ്ങൾ. ബാല്യം കൈപിടിച്ചു തിരികെക്കൊണ്ടുപോയ ഒരു നല്ല ഫീൽ!! മറ്റൊരു പഴത്തിനെയും ഇത്രയും കാലം, വിട്ടു നിന്നിരുന്നില്ല, അതാവും!!!

ആഞ്ഞിലിപഴങ്ങളും കൂടി, നിറച്ചു വച്ചൊരു വിഷുക്കണി ആവട്ടെ, ഈ വർഷം!!! ഇനിയുള്ള നാളുകളിലും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നായി, ആഞ്ഞിലി ചക്കയും

ഹർഷ വി എസ്

അമ്പലപ്പുഴ സ്വദേശി. വയനാട്ടില്‍ ക്ഷീര വികസന ഓഫീസര്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവം.